ഗുരുവായൂർ ക്ഷേത്ര പരിസരത്ത് പരസ്യ ചിത്രീകരണം നടത്തിയ സംഭവത്തിൽ ഹിന്ദുസ്ഥാൻ യുനിലിവർ കമ്പനി, നടി അനുശ്രീ, പരസ്യ കമ്പനിയായ സിക്സ്ത്ത് സെൻസ് ഉദ്യോഗസ്ഥൻ ശുഭം ദുബെ എന്നിവരിൽ നിന്നും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയക്കും എന്ന് ദേവസ്വം ബോർഡ്.

ഇവരുടെ പക്കലുള്ള ഇലക്ട്രോണിക് രേഖകൾ തിരിച്ചുകിട്ടാനും ചിത്രീകരിച്ച പരസ്യം പ്രസിദ്ധപ്പെടുത്തുന്നത് തടയാനും കോടതിയെ സമീപിക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചു. സൗജന്യമായി സാനിറ്ററൈസേഷൻ നടത്താൻ എന്ന വ്യാജേന അപേക്ഷ നൽകി ദേവസ്വത്തെ വഞ്ചിച്ച് കച്ചവട ലക്ഷ്യത്തോടെ പരസ്യ ചിത്രീകരണം നടത്തുകയായിരുന്നുവെന്ന് ദേവസ്വം വാർത്താകുറിപ്പിൽ അറിയിച്ചു.

പരസ്യ ചിത്രം ചിത്രീകരിക്കുന്നത് തടയാതിരുന്നു ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ കുറിച്ച് അന്വേഷിക്കാൻ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ മാരായ പി എ അശോക് കുമാർ, സി ശങ്കരനുണ്ണി, വി രാജഗോപാൽ എന്നിവരടങ്ങിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി. അശോക് കുമാർ കൺവീനറായ കമ്മിറ്റി ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണം. നേരത്തെ തന്നെ കമ്പനിയുടെ നടപടിക്കെതിരെ ദേവസ്വം പോലീസിൽ പരാതി നൽകിയിരുന്നു.

അതേസമയം ഹൈക്കോടതിവിധി ലംഘിച്ചാണ് ക്ഷേത്രത്തിൽ പരസ്യ ചിത്രീകരണം നടത്തിയത് എന്നും അതിൽ ദേവസ്വം ചെയർമാനെ പ്രതിയാക്കണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷും ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യ കമ്പനിയും ചെയർമാനും ഒത്തു കളിച്ചാണ് ക്ഷേത്രപരിസരം പരസ്യ ചിത്രീകരണ വേദിയാക്കി മാറ്റിയത് എന്നും സംഭവം വിവാദമായപ്പോൾ കമ്പനിക്കും നടിക്കും എതിരെ പോലീസിൽ പരാതി നൽകി മുഖം രക്ഷിക്കാനാണ് ശ്രമമെന്നും അതോടൊപ്പം സെക്യൂരിറ്റിക്കാരെ ബലിയാടാക്കി യഥാർത്ഥ ഉത്തരവാദികളെ രക്ഷപ്പെടുത്തുകയാണ് എന്നും നാഗേഷ് ആരോപിക്കുന്നുണ്ട്.